ചുരുളഴിയാത്ത രഹസ്യങ്ങള്‍ പോലെ ബര്‍മുഡ ട്രയാംഗിള്‍ എന്ന ലോകത്തിലെ ഏറ്റവും അപകടകരമായ പ്രദേശം മനുഷ്യന്റെ യുക്തിക്കും വിശ്വാസങ്ങൾക്കും മേലേ ചോദ്യചിഹ്നം ഉയര്‍ത്തി നില്‍ക്കുന്നു. കപ്പലുകള്‍, മുങ്ങിക്കപ്പലുകൾ, വിമാനങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നുവേണ്ട ബര്‍മുഡ ട്രയാംഗിളിന് മുകളില്‍ പറന്നതും ഒഴുകിയതും സഞ്ചരിച്ചതും എല്ലാം ഉത്തരം കിട്ടാത്ത ചോദ്യം പോലെ കാണാതായി. നൂറ്റാണ്ടുകളായി യാത്രികരുടെ പേടി സ്വപ്നമായി നില കൊള്ളുന്ന നിഗൂഡതയുടെയും, മരണത്തിന്‍റെയയും അനന്ത വിശാലമായ കടലാഴി... ഡെവിള്‍സ് ട്രയാംഗിള്‍, അറ്റ്ലാന്റിക്ക് ഗ്രേവ്യാഡ് എന്ന പേരുകളിലും അറിയപ്പെടുന്ന ഈ അപകടകരമായ പ്രദേശം ഇന്നും വ്യോമ നാവിക പഥങ്ങളില്‍ വിലക്കപ്പെട്ട പാതയാണ്. അഞ്ചുലക്ഷത്തോളം ചതുരശ്ര മൈല്‍ വിസ്താരത്തില്‍ പടര്‍ന്നുകിടക്കുന്ന സാങ്കല്‍പ്പിക ത്രികോണാകൃതിയിലുള്ള ജലപ്പരപ്പാണ് ബര്‍മുഡ ട്രയാംഗിള്‍.
വാസ്തവത്തില്‍ ഇതിലെ രഹസ്യം ശാസ്ത്രലോകമോ മനുഷ്യ സൃഷ്ടികളായ സാങ്കേതിക വിദ്യകളോ തെളിയിച്ചിട്ടില്ല. വടക്കന്‍ അമേരിക്കയുടെ ഫ്ലോറിഡതീരത്തുനിന്ന് തെക്കോട്ട് ക്യുബ, പ്യൂട്ടോ റിക്കോ ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മദ്ധ്യത്തിലായി അറ്റ്ലാന്റിക്ക് സമുദ്രത്തില്‍ പരന്നുകിടക്കുന്ന ഈ ആഴിപ്പരപ്പില്‍ അറിഞ്ഞതും അറിയാതെ പോയതുമായ നിരവധി കപ്പലുകള്‍ ഒളിഞ്ഞുകിടക്കുന്നു, ആരാലും കാണപ്പെടാതെ. കണ്ടുകിട്ടിയവയില്‍ അപകടങ്ങളുടെ യാതൊരു തുമ്പുകളും അവശേഷിച്ചിട്ടുമില്ല. ഇങ്ങനൊരു ഭീകരപ്രദേശത്തിന്റെ വിവരണം മാനവരാശിക്ക് ആദ്യമായി ലഭിച്ചത് അമേരിക്ക കണ്ടുപിടിച്ച ക്രിസ്റ്റഫർ കൊളംബസിന്റെ യാത്രാനുഭവങ്ങളില്‍ കൂടിയാണ്. ആ പ്രദേശത്തുകൂടി പോയപ്പോള്‍ തീഗോളങ്ങള്‍ കടലില്‍ വീഴുന്നത് കണ്ടു വെന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചികള്‍ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇരുപതാം നൂറ്റാണ്ട് വരെ ഈ പ്രദേശത്തേക്കുറിച്ചുള്ള ഒരു രേഖകളും ലഭിച്ചില്ല. അതേസമയം 1918 മാര്‍ച്ചില്‍ അമേരിക്കന്‍ നേവിയുടെ യുഎസ്‌എസ് സൈക്ലോപ്സ് എന്ന 542 അടി നീളമുള്ള കാര്‍ഗോ കപ്പല്‍ ഈ പ്രദേശത്ത് കാണാതായി. കാണാതാകുന്ന സമയത്ത് ഈ കപ്പലില്‍ 300ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടണ്‍ മാംഗനീസുമുണ്ടായിരുന്നു. എന്നാല്‍ ഇതിനെന്തു സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. ഇതിനേക്കുറിച്ച് യാതൊരു വിവരവും പിന്നീട് ലഭിച്ചുമില്ല.
ഫ്ലൈറ്റ് 19 എന്ന വിമാനത്തിന്റെ തിരോധാനമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ദുരൂഹമായ സംഭവം. ഇതിനെ തിരഞ്ഞു പോയ അമേരിക്കയുടെ അഞ്ച് ബോംബര്‍ വിമാനങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായതോടെയാണ് ഈ 'ഭീകരനെ' കുറിച്ച് ലോകമറിയുന്നത്. വിമാനത്തെ അന്വേഷിക്കാനയച്ച വിമാനങ്ങളും കാണാതായി. സംഭവത്തില് 27 പേരും ആറു വിമാനങ്ങളും പിന്നീട് തിരിച്ചു വന്നില്ല. 1945 ഡിസംബര്‍ 5നാണ് സംഭവം. കഴിഞ്ഞ 100 വര്‍ഷത്തിനിടക്ക് ഏകദേശം ആയിരത്തോളം ജീവനുകള്‍ ബര്‍മുഡ ട്രയാംഗിൾ എടുത്തിട്ടുണ്ട്. ബര്‍മുഡ ത്രികോണത്തിന്റെ ഭാഗം, വ്യാപ്തി ഇവയൊന്നും കൃത്യമായി ആര്‍ക്കുമറിയില്ല എന്നതാണ് ഏറ്റവും രസകരം. ബര്‍മുഡയുടെ അഗാധതയില്‍ ആഴ്ന്നുപോയ കപ്പലുകളും, വിമാനങ്ങളും എത്രയെന്നു ആര്‍ക്കുമറിയില്ല. പായ്ക്കപ്പലുകള്‍ മുതല്‍ അത്യാധുനിക യുദ്ധകപ്പലും ആണവശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മുങ്ങിക്കപ്പലും ആധുനിക വിമാനങ്ങളും വരെ ഇതിന്റെ പിടിയിലായിട്ടുണ്ട്. ഒരു കാര്യം മാത്രം എല്ലാവര്‍ക്കുമറിയാം, വിജനത തളംകെട്ടിയ ഈ ജലഭാഗം വളരെ അപകടകാരിയാണെന്നത്. ഇതില്‍ നിന്ന് കഷ്ട്ടിച്ചു രക്ഷപ്പെട്ടവര്‍ പറഞ്ഞ പ്രകാരം, ആ ഭാഗത്ത് അകപ്പെട്ടാല്‍ വടക്ക് നോക്കി യന്ത്രവും മറ്റു ഉപകരണങ്ങളും പ്രവര്‍ത്തന രഹിതമാവുകയും, തങ്ങള്‍ കടലിന്‍റെ ആഴങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുമെന്നാണ്.
ഇതിനേക്കുറിച്ച് അവിശ്വസനീയമായൊരു റിപ്പോര്‍ട്ട് തന്നത് ബ്രൂസ് ജൂനിയറെന്ന പൈലറ്റാണ്. അത് ഇപ്രകാരമാണ്, ബ്രൂസ് ജൂനിയറും പിതാവും 1970 ഡിസംബര്‍ 4നു ആന്ദ്രൊസ് വിമാനത്താവളത്തില്‍ നിന്നു മിയാമി ലക്ഷ്യം വച്ചു ബൊണാണ്‍സ A36 എന്ന ചെറു വിമാനത്തില്‍ പറന്നുയര്‍ന്നു. സഞ്ചാരപഥം ബെര്‍മുഡ ത്രികോണത്തിനകത്തു കൂടിയാണ്. പറന്നുയര്‍ന്ന ഉടനെ തന്നെ സമുദ്രത്തിനു 500 അടി മാത്രം മുകളിലായി ഒരു മേഘ സഞ്ചയം നില്‍ക്കുന്നത് ബ്രൂസിന്‍റെ ശ്രദ്ധയില്‍പെട്ടു. ഇത്രയുമടുത്ത് ഭൂമിയോടു ചേര്‍ന്നു ഒരു മേഘ സഞ്ചയം ബ്രൂസ് ആദ്യമായി കാണുകയായിരുന്നു. ATC കാലാവസ്ഥ നല്ലതാണെന്നു അറിയിച്ചതിനെ തുടര്‍ന്ന് അവരുടെ ചെറു വിമാനം കൂടുതല്‍ ഉയരങ്ങളിലേക്കു പറന്നു പൊങ്ങി. ഉയരം കൂടുന്തോറും ആ മേഘസഞ്ചയം ഒരു വലിയ ക്യുമുലുസ് മേഘമായി (വലിയ കാര്‍മേഘ ശ്രേണിയിലുള്ളത്) മാറുന്നതു ശ്രിദ്ധിച്ചു. ഇടക്കു ഈ മേഘത്തിനുള്ളില്‍ പെട്ടു പോയെങ്കിലും 11500 അടി മുകളില്‍ വച്ചു, അതില്‍ നിന്നും പുറത്തു കടന്നു. പിന്നീട് തെളിഞ്ഞ ആകാശം സ്വാഗതം ചെയ്തു. പെട്ടെന്നാണ് കാലാവസ്ഥ വീണ്ടും മാറി മറിഞ്ഞത്. അപ്പോള്‍ ഫ്ലൈറ്റ് അതിന്‍റെ പരമാവധി സുരക്ഷിത വേഗമായ മണിക്കൂറില്‍ 195 മൈലില്‍ പറക്കുകയാണ്.
മുന്നില്‍ കറുത്തിരുണ്ട മറ്റൊരു ബ്രഹിത് മേഘ സഞ്ചയം കാണപ്പെട്ടു. അകത്തേക്കു പോകുന്തോറും ഇരുട്ടു കൂടി വരികയും, അതിനകത്തുണ്ടായിക്കൊണ്ടിരുന്ന മിന്നലിന്‍റെ വെളിച്ചം കൂടിയും വന്നുകൊണ്ടിരുന്നു. അപകടം മണത്ത ബ്രൂസ്, വിമാനം 135 ഡിഗ്രീയില്‍ തിരിച്ച് അതില്‍ നിന്നും പുറത്തു കടന്നു. പുറത്തു കടന്നു നോക്കിയപ്പോഴാണ് മനസ്സിലാവുന്നത്, ആദ്യം കണ്ട മേഘ സഞ്ചയവും ഇതും ഒരു മോതിര രൂപത്തിലുള്ള ഒറ്റ മേഘ കൂട്ടത്തിന്‍റെ രണ്ടു അതിരുകളായിരുന്നു. വിമാനം ആ മോതിര വളയത്തിനകതു അകപ്പെട്ടിരിക്കുന്നു. പേടിച്ചു പൊയ ബ്രൂസ് ചുറ്റും നോക്കിയപ്പോള്‍ ആ മേഘ മോതിരത്തിനുള്ളില്‍ ഒരു ടണല്‍ മാതൃകയില്‍ ചെറിയ ഒരു തുള കണ്ടു. അതിലൂടെ പുറത്തുള്ള തെളിഞ്ഞ ആകാശം കാണാനാവുന്നുണ്ട്. അതിന്‍റെ വലിപ്പം അതിവേഗം കുറഞ്ഞു വരികയാണ്. ബ്രൂസ് പരമാവധി വേഗത്തില്‍ ഇതില്‍ നിന്നു രക്ഷപ്പെടാനായി ആ മേഘ ടണലിനുള്ളിലേക്കു വിമാനം പായിച്ചു. ടണലിനുള്ളിലൂടെ പൊകുമ്പോള്‍ വിമാനത്തിന്‍റെ ഗതിവേഗം അതിഭയങ്കരമായി കൂടുന്നത് ബ്രൂസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒപ്പം ടണലിനു വലിപ്പം കുറഞ്ഞു വരുന്നതായും ഭാരമില്ലായ്മയും ബ്രൂസിനു അനുഭവപ്പെട്ടു. ഏകദേശം 20സെക്കണ്ടിനു ശേഷം, എടുത്തെറിയപ്പെട്ടതു പോലുള്ള വേഗത്തില്‍ മോതിര രൂപത്തിലുള്ള ബ്രഹത്ത് മേഘ പാളിയില്‍ നിന്നു ഫ്ലൈറ്റ് പുറത്തു കടന്നു. പുറത്തു കടന്ന ഉടനെത്തന്നെ വിമാനത്തിലെ എല്ല കാന്തിക വൈദ്യുതി ഉപകരണങ്ങളും തെറ്റായ വിവരങ്ങല്‍ കാണിച്ചു തുടങ്ങി. കോമ്പസ്സ് വട്ടത്തില്‍ കറങ്ങിക്കൊണ്ടിരുന്നു. സമയം വച്ചു, സഞ്ചാരപഥത്തിനിടയിലുള്ള ബിമിനി ദ്വീപുകള്‍ക്കു മുകളിലെത്തി എന്ന വിചാരത്തില്‍ ബ്രൂസ് മിയാമി വിമാനത്താവളത്തിലേക്കു സഹായ അഭ്യര്‍ത്ഥന നടത്തി. എന്നാല്‍ ബ്രൂസിനെ ഞെട്ടിച്ചു കൊണ്ട്, വിമാനത്താവളത്തില്‍ നിന്നുള്ള സന്ദേശം വന്നു. അവര്‍ ഇപ്പോള്‍ ലക്ഷ്യ സ്ഥലത്തിനു മുകളിലൂടെയാണ് പറക്കുന്നതെന്ന്. പുറപ്പെട്ടു വെറും മുക്കാല്‍ മണിക്കൂറിനുള്ളില്‍തന്നെ അവരുടെ ചെറു വിമാനം 250 മൈല്‍ അപ്പുറമുള്ള ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കുന്നു. ചുറ്റിയുള്ള ഒരു സഞ്ചാര പഥത്തിലൂടെ പോയതിനാല്‍, ഉദ്ദേശം 300 മൈലിൽ കൂടുതല്‍ ദൂരം വിമാനം മുക്കാല്‍ മണിക്കൂറില്‍ സഞ്ചരിച്ചിട്ടുണ്ട്. അതും പരമാവധി വേഗം മണിക്കൂറില്‍ 190 മൈല്‍ മാത്രമുള്ള ചെറു വിമാനം. വിമാനത്താവളത്തിലിറങ്ങി ഇന്ധനം പരിശോധിച്ചതില്‍ നിന്നും മിയാമിയില്‍ വിമാനം എത്താനെടുക്കുന്നതിന്‍റെ പകുതി ഇന്ധനം മാത്രമെ ഉപയോഗിച്ചിട്ടുള്ളുവെന്നും മനസ്സിലായി.
മറ്റൊരു അമ്പരിപ്പിക്കുന്ന മറ്റൊരു കാര്യം, ഇവിടെ ഇടയ്ക്കിടെ കണ്ടെത്തുന്ന ആളില്ലാത്ത പ്രേതകപ്പലുകളാണ്. പല നാവികരും ഇത്തരം കപ്പലുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മനുഷ്യവാസമില്ലാതെ, യന്ത്രങ്ങളുടെ മുരള്‍ച്ചയില്ലാതെ രാത്രിയും പകലും ഇവയിങ്ങനെ ഒഴുകി നടക്കും. കടലില്‍ അലഞ്ഞു തിരിയുന്ന ഇത്തരം കപ്പലുകള്‍ കടല്‍ യാത്രക്കാര്‍ക്ക് പേടി സ്വപ്നമായിരുന്നു. ഇവയെ മങ്ങിയ വെളിച്ചത്തില്‍ മറ്റുകപ്പലുകളില്‍ നിന്ന് നോക്കിയാല്‍ ഭീമാകാരങ്ങളായ രാക്ഷസ രൂപങ്ങളായി തോന്നുമത്രേ. പെട്ടന്ന് ഇരുട്ടില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന അവ ബോട്ടുകളുമായി കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. 1935 ല്‍ ഇങ്ങനെ കണ്ടെത്തിയൊരു പ്രേതകപ്പലാണ് "ലാ ദഹാമ". ഇതേപോലെ തന്നെ 1872 ല്‍ “മേരി സെലസ്റ്റി” എന്നൊരു കപ്പലിനെയും, 1955 ല്‍ "കൊനെമാറ" എന്ന കപ്പലിനെയും കണ്ടെത്തിയിരുന്നു. 1921 ല്‍ കണ്ടെത്തിയ അഞ്ചു പായ്മരങ്ങളുള്ള “കരോള്‍ ഡിയറിംഗ്” എന്ന കപ്പലില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തിയപ്പോള്‍ മനുഷ്യര്‍ ആരുമില്ലാതെ ശൂന്യവും നിശബ്ദവും ആയിരുന്നു അതിന്‍റെ ഉള്‍വശം മുഴുവന്‍. ഒരു പൂച്ചക്കുട്ടി മാത്രം കരഞ്ഞുകൊണ്ടിരിക്കുന്നു. ഭക്ഷണ മേശയില്‍ പാത്രങ്ങളില്‍ അവശിഷ്ടങ്ങള്‍ ഇരിക്കുന്നു.
ഇന്നത്തെ അത്യാധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളും റഡാറും ഉപഗ്രഹ സാങ്കേതികവിദ്യയും ഒന്നുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലാണ് ബര്‍മുഡയിലെ ദുരൂഹമായ അപകടങ്ങളിലേറെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബര്‍മുഡാ മേഖലയില്‍ കാന്തിക ശക്തി കൂടുതലായാതിനാല്‍ അത് വസ്തുക്കളെ ഉള്ളിലേക്ക് ആകര്‍ഷിക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ശക്തമായ ചുഴലിക്കാറ്റിലോ കാന്തികശക്തി കൊണ്ടോ കപ്പലുകളും വിമാനങ്ങളും അപകടത്തില്‍ പെടുന്നു. കൂടാതെ വെള്ളത്തിന്‍റെ സാന്ദ്രത കുറയ്ക്കുന്ന വന്‍തോതിലുള്ള മീഥേന്‍ ഹൈഡ്രേറ്റ് വാതകസാന്നിധ്യമാണ് ഈ നിഗൂഢതയുടെ മറ്റൊരു കാരണം. വാതകങ്ങളുടെ സമുദ്രോപരിതലത്തോടു ചേര്‍ന്നുണ്ടാകുന്ന സ്‌ഫോടനം കാരണം കപ്പലിനു ചുറ്റും വെള്ളം വന്‍തോതില്‍ പതഞ്ഞുയര്‍ന്നാല്‍ കപ്പല്‍ അതിവേഗം മുങ്ങുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. കപ്പലിന്‍റെ എന്‍ജിനു കേടുവരുത്താനും മീഥേന്‍ വാതകത്തിന് ചില അവസ്ഥകളില്‍ സാധിക്കും. വന്‍തോതിലുള്ള സമുദ്രാഗാതവും ശക്തമായ ഗള്‍ഫ് സ്ട്രീം എന്ന അടിയൊഴുക്കും അടിക്കടി പ്രതികൂലമാകുന്ന കാലാവസ്ഥയും ചേരുമ്പോള്‍ അപകടത്തില്‍ പെട്ടാൽ ഒരു തുമ്പും ശേഷിക്കാതെ കപ്പലുകള്‍ അപ്രത്യക്ഷമാകുന്നതില്‍ അദ്ഭുതമില്ലെന്നും വാദിക്കുന്നവരുണ്ട്. കാലത്തിന്റെനയും കലണ്ടറുകളുടെയും ശാസ്ത്രത്തിന്‍റെയും അപ്പുറത്ത് കിടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ സംഭവങ്ങളുടെ ദുരൂഹതയും നിഗൂഢതയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണങ്ങള്‍ അറുത്തുമുറിച്ച് പരിശോധിച്ചുനോക്കിയിട്ടും ഒന്നിലും ഒതുങ്ങാത്ത കുറേ സംഭവങ്ങള്‍ ശാസ്ത്രത്തെ നോക്കി കണ്ണിറുക്കുന്നു.
1947 ജൂണ്‍ 25 നു, കെന്നത്ത് ആര്‍നോള്‍ഡ് എന്ന പൈലെറ്റ് ഇവിടെ പറക്കും തളികകളെ കണ്ടു എന്ന് റിപ്പോര്ട്ട് ചെയ്തത് ഏലിയന്‍ ഗേറ്റ് വേ ആണെന്ന വാദത്തിനു ബലമേകുന്നു. ബര്‍മുഡ ട്രയാംഗിളിനു സമീപത്തായി കണ്ടെത്തിയ കൂറ്റന്‍ പിരമിഡാണ് പുതിയ വിസ്മയം. സമുദ്രനിരപ്പില്‍നിന്ന് 2000 മീ. താഴെ 800 മീ. നീളവും 200 മീ. ഉയരവുമുള്ള പിരമിഡാണ് ഇവിടെ കണ്ടെത്തിയത്. പിരമിഡിന്റെ ഉല്‍ഭവത്തെപ്പറ്റി തര്‍ക്കങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഈയിടെ കണ്ടുപിടിച്ച രണ്ടു പിരമിഡുകളാണ് ഏറെ കൗതുകകരം. ഇവയ്ക്ക് ഈജിപ്തിലെ പിരമിഡുകളേക്കാള്‍ വലിപ്പമുണ്ടത്രേ. രണ്ടു പിരമിഡുകളുടെയും മുകളിലായി വലിയ ദ്വാരങ്ങളുമുണ്ട്. രണ്ടാമത്തെ പിരമിഡിന്റെ മുകളിലൂടെ സമുദ്രജലം അതിശക്തമായി ഒഴുകുന്നതായും സമുദ്രനിരപ്പില്‍ നുരയും പതയും രൂപംകൊള്ളുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പിരമിഡുകള്‍തന്നെയാണോ ബര്‍മുഡയ്ക്കും ഫ്‌ളോറിഡയ്ക്കും പ്യൂട്ടോറിയക്കുമിടയിലുള്ള സമുദ്ര ഭാഗത്തും കാണുന്നത് എന്നതാണ് ഇപ്പോള്‍ ശാസ്ത്രഞ്ജരെ കുഴക്കുന്നത്. ആണെങ്കില്‍ ഇവയ്ക്ക് കോസ്മിക് രശ്മികളെ ആഗിരണം ചെയ്യുവാനും സമീപഭാഗത്തേക്ക് ആകര്‍ഷിക്കാനും കഴിയുമെന്നാണ് പറയുന്നത്. ഇതു തന്നെയാണോ വര്‍ഷങ്ങളായി കണ്ടുപിടിക്കാന്‍ സാധിക്കാത്ത, ബര്‍മുഡ ട്രയാംഗിളിന്റെ ആകര്‍ഷണ രഹസ്യം എന്നും ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു. എന്തായാലും ആര്‍ക്കും പിടികൊടുക്കാത്ത രഹസ്യങ്ങളുടെ കലവറയായി ബര്‍മുഡ ട്രയാംഗിള്‍ ഇന്നും അനേകം ഗവേഷകര്‍ക്ക് പഠനവിഷയമാണ്.
പോയ നൂറ്റാണ്ടില്‍ അപ്രത്യക്ഷമായത് ബര്‍മുഡയിലൂടെ യാത്ര ചെയ്ത അമ്പതിലധികം കപ്പലുകളും അതിനു മുകളിലൂടെ പറന്ന ഇരുപതിലധികം വിമാനങ്ങളുമാണ്. ഇതില്‍ ഭൂരിപക്ഷത്തിന്‍റെയും പൊടിപോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അവശിഷ്ടങ്ങള്‍ കിട്ടാതെ തിരോധാനത്തിനു പിന്നിലെ ശരിയായ കാരണങ്ങള്‍ മനസിലാക്കാനും കഴിയില്ല. വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ശാസ്ത്രവും പരാജയപ്പെടുന്നു. കാരണം എന്ത് തന്നെ ആയാലും സത്യത്തിലേക്കുള്ള അകലം കുറഞ്ഞു വരുന്നു എന്നതിൽ ആശ്വസിക്കാം. പക്ഷെ അന്യഗ്രഹ ജീവികള്‍ കപ്പലും വിമാനവും തട്ടിക്കൊണ്ടു പോയി എന്നതടക്കമുള്ള വിശ്വാസങ്ങള്‍ ഇപ്പോഴും പരക്കെ നിലനില്‍ക്കുന്നുണ്ട്. ശാസ്ത്രത്തിനു പിടികൊടുക്കാത്ത, പ്രകൃതിയുടെ കുസൃതിയെന്നോ വികൃതിയെന്നോ വിളിക്കാവുന്ന പ്രതിഭാസങ്ങളിലൊന്നായി, നിഗൂഢമായിത്തന്നെ ബര്‍മുഡ അങ്ങനെ നിലനിൽക്കുന്നു, അടുത്ത ഇരയെയും കാത്ത്..!
Comments
Post a Comment