[Photo: Cochin Jewish children in 1936]
ക്രിസ്ത്യാനികളെപ്പോലെ ജൂതന്മാരും പണ്ടേ കേരളീയ സമുദായത്തിന്‍റെ ഒരു ഭാഗമായിത്തീർന്നിരുന്നു. അവർ മതപീഡനത്തിൽനിന്നു രക്ഷപ്പെടാൻ എ.ഡി. 68-ൽ കേരളത്തിൽ എത്തിച്ചേർന്നെന്നാണ് പരമ്പരാഗതമായ വിശ്വാസം. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 10,000 ജൂതമതവിശ്വാസികൾ കേരളത്തിൽ വന്നതായും കൊടുങ്ങല്ലൂർ, പാലയൂർ, മാള, പുല്ലൂറ്റ് എന്നിവിടങ്ങളിൽ താമസമുറപ്പിച്ചതായും പറയപ്പെടുന്നു. ഇതിനുപോദ്ബലകമായി നേരിട്ട തെളിവുകളൊന്നും ഇല്ലായ്ക്കുകയാൽ ഈ വിശ്വാസത്തിന്‍റെ സാധുതയെ ചില പണ്ഡിതന്മാർ നിഷേധിച്ചിട്ടുണ്ട്. പക്ഷേ, സോളമന്‍റെ കപ്പലുകൾ വാണിജ്യകാര്യങ്ങൾക്കായി കേരളത്തിൽ വന്നിട്ടുള്ളതുകൊണ്ട് ബി.സി. 1000-ാമാണ്ടിനുമുൻപേ കേരളത്തെക്കുറിച്ച് പ്രാചീനയഹൂദന്മാർക്ക് അറിയുമായിരുന്നു എന്ന കാര്യം തീർച്ചയാണ്. ആകയാൽ ജൂതന്മാർ സ്വന്തം നാട്ടിൽ മതപീഡനത്തെ നേരിടേണ്ടിവന്നപ്പോൾ, രക്ഷാകേന്ദ്രം തേടി കേരളത്തിലേക്കു പുറപ്പെട്ടു എന്നു കരുതുന്നതിൽ അനുപപത്തിയില്ല. അവർ എ.ഡി. 1-ാം നൂറ്റാണ്ടിൽത്തന്നെ മുസ്സിരിസ്സിൽ അഥവാ കൊടുങ്ങല്ലൂരിൽവന്ന് ആദ്യത്തെ താവളം ഉറപ്പിച്ചിരിക്കണം. തുടർന്നുള്ള ശതകങ്ങളിൽ ക്രിസ്തുമതത്തിന്‍റെ പ്രചാരത്തോടെ ജന്മഭൂമിയിൽ കൂടുതൽ മതമർദ്ദനങ്ങൾ അനുഭവിക്കേണ്ടി വന്നപ്പോൾ കൂടുതൽ ജൂതന്മാർ സംഘമായി കേരളത്തിലേക്കു പോന്നിരിക്കാൻ ഇടയുണ്ട്. നേരത്തെ പറഞ്ഞ ജൂതകേന്ദ്രങ്ങൾക്കു പുറമെ കൊല്ലം, മാടായി, പന്തലായനിക്കൊല്ലം, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിലും ജൂതന്മാർ വസിച്ചിരുന്നതായി വിദേശസഞ്ചാരികളുടെ വിവരണങ്ങളിൽനിന്നും പ്രാദേശിക കഥകളിൽനിന്നും മനസ്സിലാക്കാം. ഈ പ്രദേശങ്ങളിൽ അവർ താമസിച്ചിരുന്നത്, ചാവക്കാട്ടെ ജൂതക്കുന്നും മാടായിയിലെ ജൂതക്കുളവും അല്ലാതെ ഇന്നു തെളിവൊന്നുമില്ല. കേരളത്തിലെ ജൂതർ അവരുടെ മുൻഗാമികളായിരുന്ന ക്രിസ്ത്യാനികളെപ്പോലെ വമ്പിച്ച സാമ്പത്തികാഭിവൃദ്ധി നേടുകയും രാജാക്കന്മാരിൽനിന്നു വിലപ്പെട്ട വിശേഷാധികാരങ്ങൾ സമ്പാദിക്കുകയും ചെയ്തു. ഭാസ്കരരവിവർമ്മ ചക്രവർത്തിയുടെ എ.ഡി. 1000-ാമാണ്ടത്തെ ജൂതശാസനം അദ്ദേഹം ജോസഫ് റബ്ബാൻ എന്ന ജൂതപ്രമാണിക്ക് ഒട്ടധികം അവകാശാധികാരങ്ങൾ ആചന്ദ്രതാരം അനുവദിച്ചുകൊടുത്തതിന്‍റെ രേഖയാണ്. പോർച്ചുഗീസുകാരുടെ ആഗമനംവരെ ജൂതന്മാർക്ക് സമുദായത്തിൽ ബഹുമാന്യസ്ഥാനം ഉണ്ടായിരുന്നു. പോർച്ചുഗീസുകാരാകട്ടെ, അവരെ പീഡിപ്പിക്കുകയും 1565-ൽ കൊടുങ്ങല്ലൂർനിന്നു കൊച്ചിയിൽ മാറിത്താമസിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തു. ഈ കുടിമാറ്റത്തിനിടയ്ക്ക് 1567-ൽ നിർമ്മിച്ചതാണ് മട്ടാഞ്ചേരിയിലെ വെള്ളജുതന്മാരുടെ പള്ളി. അതിനുശേഷം നൂറ്റാണ്ടുകളായി അവർ മദ്ധ്യ കേരളത്തിലെ ഒരു പ്രധാനപ്പെട്ട വർത്തകസമുദായമായി തുടർന്നു. ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയും കാലത്ത് വാണിജ്യപ്രവർത്തനങ്ങളിലും മതകാര്യങ്ങളിലും പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരുന്നു അവർക്ക്. 1948 മേയിൽ ഇസ്രയേൽ യഹൂദരാഷ്ട്രമായിത്തീർന്നതിനു ശേഷം കേരളത്തിലെ ജൂതന്മാർ ക്രമേണ അങ്ങോട്ടു താമസം മാറ്റി. 1991-ലെ സെൻസസപ്രകാരം നൂറ്റിയിരുപതോളം ജൂതന്മാരേ കേരളക്കരയിൽ അവശേഷിക്കുന്നുള്ളൂ.
Comments
Post a Comment